Sunday, August 3, 2014

കരിമ്പടം

എന്റെ കിടപ്പുമുറിയുടെ വശത്തുള്ള ജനാലയിലൂടെ നോക്കിയാൽ നീണ്ടു നിവർന്നു  പോവുന്ന റോഡ്‌ കാണാം  പിന്നെ റോഡിനരികിലുള്ള  മൈതാനവും. ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കലാണ് ഇപ്പോൾ എന്റെ പ്രധാന ജോലി . പുറം ലോകവുമായി എന്നെ ബന്ധിപ്പിക്കുന്ന ഒരേ ഒരു കണ്ണി   ഈ ജനാലയാണ്. മൈതാനത്തിന്റെ വശത്തുള്ള മരങ്ങൾക്ക്  കീഴെ ഉള്ള തടി ബഞ്ചുകളിൽ പലരും വന്നും പോയും ഇരുന്നു . ജീവിതത്തിൽ അഭിനയിച്ചു തകർത്ത പല വേഷങ്ങളുടെയും തനി ആവർത്തനങ്ങൾ ...  കൂട്ടമായിരുന്നു ബഹളം വെയ്ക്കുന്ന ചെറുപ്പക്കാർ, കാമുകി കമുകൻമാർ, ഭാര്യാ ഭർത്താക്കൻമാർ, നടക്കാൻ ഇറങ്ങുന്ന വൃദ്ധർ  അങ്ങിനെ  അങ്ങിനെ  പലരും, ഒരിക്കലും അവിടെ സ്ഥിരമായി ആരും   ഉണ്ടാവാറില്ല .

രണ്ടു മൂന്നു ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു , കയ്യിൽ  ഒരു കരിമ്പടക്കെട്ടുമായി  ഒരു വയസ്സിതള്ള, വീടിനു പുറത്തു നിന്ന് അകത്തേക്ക് നോക്കി നില്ക്കുന്നു. ചിലപ്പോഴൊക്കെ അവർ എന്റെ ജനലയിലേക്ക് നോക്കി എന്നെ തന്നെ ശ്രെദ്ധിക്കുന്നത് പോലെ. എന്റെ തോന്നലുകളാണോ ആവൊ?  കുറെ നാളുകളായി എന്റെ തോന്നലുകളാണല്ലോ എന്നെ മുന്നോട്ട് നയിക്കുന്നത്. എപ്പോഴോ എന്റെ ശ്രെദ്ധ റോഡിലൂടെ തിരക്കിട്ട് നടക്കുന്നവരിലേക്ക് മാറി, എല്ലാവര്ക്കും എന്ത് തിരക്കാണ്. എനിക്കിപ്പോൾ ഒരു തിരക്കുമില്ല, ആരെയും ഒന്നും ബോധിപ്പിക്കാനും ഇല്ല, അല്ല എന്നെ കൊണ്ട് ആവില്ല എന്നതാണ് സത്യം. എന്നോ എവിടെയോ കൈവിട്ടു പോയ തിരക്ക്, തിരക്ക്കൂട്ടലുകൾക്കിടയിൽ വേഗത്തിൽ ഓരോ പണി ആയി ചെയ്തു തീർക്കുമ്പോൾ, പലതും നേടുമ്പോൾ തോന്നിയ അഭിമാനം ....പക്ഷെ ഒരു കാര്യത്തിൽ മാത്രം ഒരു വിത്യാസവുമില്ല, എന്നെ മനസ്സിലാക്കുന്നവർ അന്നും ഇന്നും ഇല്ല, എന്നെ ഇഷ്ടപ്പെടുന്നവരും. പലർക്കും  പല ആവശ്യങ്ങൾ. അവര്ക്ക് വേണ്ടത് എന്നെ ആയിരുന്നില്ല എന്റെ കഴിവുകളെ ആയിരന്നു എന്ന് മനസ്സിലാക്കാൻ വൈകി, ഒരു പക്ഷെ ഒരു പാട് വൈകി . അപ്പോഴേക്കും എനിക്ക് പലതും നഷ്ടമായി കഴിഞ്ഞിരുന്നു.

അല്ല ആ തള്ള എവിടെ പോയി , അവർ മൂന്ന് ദിവസമായി നിന്നിരുന്ന സ്ഥലം ശൂന്യമാണല്ലോ, എന്തായാലും നന്നായി , അലോസരപ്പെടുത്തുന്ന ആ നോട്ടം ഇനി കാണണ്ടല്ലോ, ശല്യം  പോയിക്കിട്ടി.  പെട്ടന്നാണ് ചുമലിൽ ഒരു തണുപ്പ്,  ആരോ ചുമലിൽ  ഐസ് വെച്ചപോലെ. തിരിഞ്ഞു നോക്കുമ്പോൾ അവർ , ആ തള്ള എന്റെ തൊട്ടടുത്ത്‌...ഐസ് പോലെ തണുത്ത കൈപ്പടം എന്റെ ചുമലിൽ വെച്ച് എന്നെ തുറിച്ചു നോക്കി നിൽക്കുകയാണ്. വിളറി വെളുത്തു  ജീവസറ്റ  മുഖം, ദേഹം മുഴുവനും മൂടിയ വസ്ത്രങ്ങൾ, പക്ഷെ അല്പ്പം പോലും മുഷിഞ്ഞിട്ടില്ല . എന്നെ ഞെട്ടിച്ചത് അവരുടെ സ്പർശമോ  രൂപമോ ഒന്നും അല്ല, ആണ്ടിറങ്ങുന്ന കണ്ണുകൾ ... എന്തൊരു വശീകരണശക്തിയാണ്  അവരുടെ കണ്ണുകൾക്ക്‌ ! അവർ എന്റെ കണ്ണുകളിലേക്ക് നോക്കി മെല്ലെ പറഞ്ഞു ,നല്ല കരിമ്പടം ഉണ്ട് ...നിനക്ക് വേണ്ടി മാത്രമായി ഞാൻ  കൊണ്ട് വന്നതാ, അത് നിനക്ക് തരാൻ സമയമാവാത്തതു കൊണ്ട് ഞാൻ കാത്തു നിൽക്കുകയായിരുന്നു, ഇനി വൈകിക്കണ്ട , നിനക്കിതു നിഷേധിക്കാൻ ആവില്ല , നിനക്കെന്നല്ല ഒരു മനുഷ്യനും . പിന്നെ അവർ മെല്ലെ ആ കരിമ്പടമെടുത്തു  എന്റെ നേർക്ക് നിവർത്തി വീശി....ഇരുട്ട്... ഇരുട്ട് മാത്രം..മറയുന്ന ബോധത്തിൽ നിന്നും അവസാന ശബ്ദവും മാഞ്ഞു പോകുന്നു ...വെളിച്ചവും.        

Tuesday, August 20, 2013

ഒരു മഞ്ഞുകാലത്ത്

                                 

"മരിയാ..നീ വരുന്നില്ലേ ? "അവർ ചോദിച്ചു. അലസമായി പാറിപ്പറക്കുന്ന മുടിയിഴകൾ വിരലുകളാൽ മെല്ലെ ഒതുക്കി മാറ്റി, അവൾ തിരിഞ്ഞു നോക്കി. തന്റെ സ്വതസിദ്ധമായ ശാന്ത ഭാവത്തോടെ മരിയ പറഞ്ഞു, "ഞാൻ വരുന്നില്ല...നല്ല ക്ഷീണം.നിങ്ങൾ പോയിട്ട് വാ". "എന്ത് പറ്റി ? വല്ല പനിയോ മറ്റോ ? ", ബിജു ചോദിച്ചു. " ഏയ്‌. അങ്ങനൊന്നും ഇല്ല ഇച്ചായാ..ഒരു മൂഡ്‌ തോന്നുന്നില്ല ! വെറുതെ എന്നെ കാക്കണ്ട , നിങ്ങൾ  പൊയ്ക്കോ ...". മരിയയെ പ്രലോഭിപ്പിക്കാൻ വേണ്ടി അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവിടുത്തെ മനോഹരമായ കാഴ്ചകളെ പറ്റി, ബിജു ഒരു വിശദമായ വർണ്ണന തന്നെ നടത്തി. പക്ഷെ, അവൾക്കു അതിലൊന്നും ഒരു താല്പര്യവും തോന്നിയില്ല. അവൾ പറഞ്ഞു, " ഒക്കെ കൊള്ളാം...പക്ഷെ, ഇന്ന് എന്തായാലും ഞാനില്ല ! നാളെ നമുക്ക് എല്ലാവർക്കുമായിട്ട് പോവാം. എന്നെ വെറുതെ വിട്ടേക്കു...പ്ലീസ് ". മരിയയുടെ ഉറച്ച തീരുമാനങ്ങളെക്കുറിച്ച് വളരെ വ്യക്തമായ ധാരണ എല്ലാവരിലും ഉണ്ടായിരുന്നതിനാൽ , പിന്നെ അധികം  നിർബന്ധിക്കാതെ, " എന്നാപ്പിന്നെ നീ റസ്റ്റ്‌ എടുത്തോ. ഞങ്ങൾ പോയിട്ട് വരാം" എന്നും പറഞ്ഞു കൊണ്ട് അവർ പുറത്തേയ്ക്ക് പോയി. 

ആ കോട്ടേജിൽ എത്തിയ നിമിഷം മുതൽ എന്തോ ഒന്ന്, ശരിക്കും വിശദീകരിക്കാൻ  പറ്റാത്ത ഒന്ന്, തന്നെ വലയം ചെയ്യുന്നത് പോലെ മരിയയ്ക്ക്  തോന്നിയിരുന്നു. ജനാലയിലെ കർട്ടനുകളും, അവയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന അരണ്ട വെളിച്ചവും, ചുവരിലെ പെയിന്റിംഗുകളും, ഫർണ്ണിച്ചറുകളും, അങ്ങനെ പലതും എവിടെയോ കണ്ടു മറന്നത് പോലെ മരിയയ്ക്ക് തോന്നിയിരുന്നു. ചിന്തകൾക്ക് ഭാരം കൂടി വന്നപ്പോൾ , അവൾ മെല്ലെ അവിടുണ്ടായിരുന്ന സോഫയിലേക്ക് ചാഞ്ഞ് , ജനലിലൂടെ മടിച്ചു മടിച്ചു അകത്തേക്ക് വരുന്ന വെയിൽത്തുണ്ടുകളിലേയ്ക്കു നോക്കിക്കിടന്നു. അരികിലെ കണ്ണാടി ജനാലയിൽ , തുളുമ്പി താഴേക്ക്‌ വീഴാൻ വെമ്പുന്ന കണ്ണുനീർത്തുള്ളികൾ പോലെ  , പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികളെ നോക്കിയിരുന്നപ്പോഴാണ് അവൾ ഒരു കാര്യം ഓർത്തത്. പുറത്ത്, പുൽത്തകിടിയുടെ വശത്തുള്ള മരത്തിന്റെ ചില്ലയിൽ കണ്ട ഊഞ്ഞാലിന്റെ കാര്യം. അപ്പോഴേ അവൾ വിചാരിച്ചതാണ്, ആ ഊഞ്ഞാലിലാടി, അങ്ങ് താഴ്വാരത്തിലേയ്ക്ക് നോക്കിയിരുന്നു പാട്ട് കേൾക്കണം എന്ന്.

അവൾ മെല്ലെ മൊബൈലും എടുത്തു പുറത്തേക്കിറങ്ങി. അപ്പോഴേക്കും ചെറുതായി മഞ്ഞു മൂടാൻ തുടങ്ങിയിരുന്നു. സമയം വൈകുന്നേരം മൂന്നുമണിയാകാൻ നിമിഷങ്ങൾ മാത്രം ബാക്കിയാണെങ്കിലും, അഞ്ചു മണിയോടടുത്ത മതിപ്പുണ്ട് അന്തരീക്ഷത്തിൽ . ശരീരം തുളച്ചു കയറുന്ന തണുപ്പ്,പക്ഷെ ജാക്കറ്റ് ഇടണമെന്ന് മരിയക്കു തോന്നിയതേയില്ല ഇല്ല. മലനിരകളെ തഴുകി വരുന്ന തണുത്ത കാറ്റിനെ, നേർത്ത സംഗീതത്തെയെന്നോണം  മനസ്സാൽ കെട്ടിപ്പുണർന്നു കൊണ്ട് അവൾ പതിയെ പുൽത്തകിടിയിലൂടെ നടന്ന് ഊഞ്ഞാലിനടുത്തേയ്ക്ക് പോയി. ചൂരൽ കസേരയുടെ ആകൃതിയിലുള്ള, വിസ്തൃതമായ ആ ഊഞ്ഞാലിൽ , അവൾ ഒരു നിമിഷം യോഗനിദ്രയിലെന്നപോലെ കണ്ണടച്ചിരുന്നു. പിന്നെ മെല്ലെ കണ്ണ് തുറന്ന്, മൊബൈലിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട പ്ലേലിസ്റ്റ് എടുത്ത്, ആദ്യത്തെ പാട്ടിൽ ക്ലിക്ക് ചെയ്തു.

"പിന്നെയും പിന്നെയും ആരോ കിനാവിൻറെ പടി കടന്നെത്തുന്ന പദനിസ്വനം .."

ആ പാട്ടിലെ, "താനേ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം" എന്ന വരി എത്തിയപ്പോഴേക്കും, ആ ഊഞ്ഞാലിൽ ചാരിക്കിടന്ന് അവൾ അറിയാതെ തന്നെ മയങ്ങിക്കഴിഞ്ഞിരുന്നു . പെട്ടെന്ന് എന്തോ അസ്വസ്ഥത തോന്നി, അവൾ ഞെട്ടി ഉണർന്നു നോക്കുമ്പോൾ , അങ്ങേ തലക്കൽ , താഴ്വാരത്തോട് ചേർന്നുള്ള വേലിക്കരികിൽ അവളെത്തന്നെ നോക്കി നില്ക്കുന്ന ഒരാളെ കണ്ടു !!! മൊബൈലിലെ പാട്ട് ഇപ്പോൾ കേൾക്കാനില്ല. താഴ്വാരത്തിൽ മഞ്ഞു വീഴ്ച വളരെ ശക്തമായി എന്ന് അവൾക്കു തോന്നി.തന്നെ പൊതിഞ്ഞു കൊണ്ട് ചുറ്റും നിറയുന്ന മഞ്ഞിന്റെ കട്ടിയും, തണുപ്പും കൂടി വരുന്നതും അവൾ അറിഞ്ഞു. അത്ഭുതഭാവത്തോടെ നോക്കി ഇരിക്കുന്ന  അവളുടെ തുറന്നു പിടിച്ച ചുണ്ടുകൾക്കിടയിലൂടെ കൊടും തണുപ്പ് വഹിച്ചു കൊണ്ടുള്ള പുക ഒഴുകിക്കൊണ്ടിരുന്നു. പുൽത്തകിടികൾക്കിടയിലൂടെ തറയിൽ പതിച്ച് ചിന്നിച്ചിതറുന്ന മഞ്ഞുതുള്ളികളുടെ ശബ്ദം പോലും ശരിക്കും കേൾക്കാവുന്ന വിധത്തിൽ ചുറ്റും നിശബ്ദത ! ഒച്ചയും അനക്കവുമൊന്നും ഇല്ലാത്ത വിധം, സമ്പൂർണ്ണമായ ഒരു നിശ്ചലത !  


വിറയ്ക്കുന്ന ശബ്ദത്തിൽ മരിയ ചോദിച്ചു, "ആരാ അത് ? ". ഭയം എന്ന വികാരത്തെ അതിജീവിക്കും വിധത്തിൽ പ്രകൃതി സമ്മാനിച്ച ആ അന്തരീക്ഷം കാരണമാവാം, അവൾക്കു അപ്പോൾ ഒട്ടും പേടി തോന്നിയിരുന്നില്ല. മറുപടി ഇല്ലാത്തതു കൊണ്ട് അവൾ ഒന്നുകൂടെ ഉറക്കെ ചോദിച്ചു, "ആരാ ?". ഇത്തവണ അയാൾ മെല്ലെ മരിയയുടെ നേർക്ക്‌ നടന്നു വന്നു. അയാളുടെ ഒപ്പം, മേഘപാളികളെന്ന പോലെ കോടമഞ്ഞും തന്റെ അടുത്തേക്ക് വരുന്നത് അവൾ കണ്ടു. അവനിപ്പോൾ അവളുടെ കയ്യെത്തും ദൂരത്താണ്. അവന്റെ ശ്വാസം പോലും അവളിൽ പതിക്കുന്ന അത്രയും അരികെ. മെല്ലെ ഇരുവരുടെയും കണ്ണുകൾ ഒരേ രേഖയിൽ വന്നു. അപ്പോഴാണ് അവൾ കണ്ടത്, കടലോളം ആഴമുള്ള അവന്റെ കണ്ണുകൾ ! ജന്മാന്തരങ്ങളിലൂടെ താൻ തേടി നടന്ന അതേ കണ്ണുകൾ ! പെട്ടെന്ന് അവളുടെ മൊബൈലിൽ നിന്നും അതാ പാട്ട് കേൾക്കുന്നു. "ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം..." ആ വരി കേട്ട മാത്രയിൽത്തന്നെ അവൾ ശരിക്കും ഒരു തരം മായിക ലഹരിയിൽ ആണ്ടു പോയി ! ആരാണ് ഇത് ? എന്താണ് പേര് ? ഇതൊന്നും അറിയാത്ത ഇയാളെയാണോ ഞാൻ  പ്രതീക്ഷിച്ചിരുന്നത് ? ഇത് തന്നെയാവും, ഇവിടെ എത്തിയത് മുതൽ എന്നെ വലയം  ചെയ്തിരുന്ന, വിശദീകരിക്കാൻ കഴിയാതിരുന്ന ആ ഒരു തോന്നൽ ! അതെ...അപ്രതീക്ഷിതമായ വേറെ എന്തോ ഒന്ന് കൂടി നടക്കാൻ പോകുന്നു എന്നവൾ മനസ്സിലാക്കി. ഒരടി കൂടി മുന്നോട്ടു ആഞ്ഞ അയാൾ , തൻറെ കൈപ്പടങ്ങൾ മരിയയുടെ  കവിൾത്തടങ്ങളിൽ ചേർത്ത് വച്ച് അവളുടെ കണ്ണുകളിലേക്കു നോക്കി ! പിന്നെ ചോദിച്ചു ,"എന്നെ മനസ്സിലായില്ലേ ? എന്നെയല്ലേ...എന്നെത്തന്നെയല്ലേ നീ ഇത്രനാളും കാത്തിരുന്നത് ? നോക്ക്...എന്റെ കണ്ണുകളിലേക്ക് നോക്ക്...". അവന്റെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ തോന്നിയ ഒരു തരം ദിവ്യമായ അനുഭൂതിയിൽ തന്റെ സർവപ്രജ്ഞകളും മരവിക്കുന്നതായി അവൾക്കു തോന്നി ! പിന്നെ, ബോധം മറഞ്ഞിട്ടെന്നോണം, ഒരു മയക്കത്തിൽ അവൾ അയാളുടെ നെഞ്ചിലേക്ക് വീണു.

ഉണർന്നപ്പോൾ , ഊഞ്ഞാലിനു താഴെ, വെറും നിലത്ത്, കോടമഞ്ഞിൽ ആകെ നനഞ്ഞു കുളിച്ച് കിടക്കുകയാണ് മരിയ ! അവൾ മെല്ലെ അവളോട്‌ തന്നെ ചോദിച്ചു. "മരിയാ...നീ കണ്ടത് സ്വപ്നമായിരുന്നോ ? അല്ലേ ? ആ കണ്ണുകൾ ? ". എന്തെന്നില്ലാത്ത ഒരു വിഷമം  നെഞ്ചിനുള്ളിൽ നിറയുന്ന പോലെ അവൾക്കു  തോന്നി. അവിടെ നിന്നും എണീറ്റ്‌, വേലിക്കപ്പുറത്തെ താഴ്വരത്തിലേക്ക് നോക്കി അവൾ ഉറക്കെ വിളിച്ചു ചോദിച്ചു. "നീ ആരാ ?പറ...ആരാന്നു പോലും പറയാതെ, നീ എവിടെപ്പോയി ? നീ ആരാ ? "

പെട്ടന്ന് അടുത്ത് നിശബ്ദമായി കിടന്ന മൊബൈൽ വീണ്ടും പാടിത്തുടങ്ങി ....
" അഴകിൻ പവിഴം പൊഴിയും നിന്നിൽ , അമൃത കണമായ് സഖി ധന്യനായ് ...
ദേവാങ്കണങ്ങൾ കൈ ഒഴിഞ്ഞ താരകം ....."

Friday, October 28, 2011

നിധി

മഴനൂലുകള്‍ക്കു കനംവെച്ച് തുടങ്ങിയിരിക്കുന്നു. മുട്ടയുമായി വേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു നടക്കുന്ന ചോണനുറുമ്പുകള്‍ ഒരു മഴയുടെ സൂചന നേരത്തെ തന്നെ നല്‍കിയിരുന്നു. അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ അറിവായിരുന്നു ചോണനുറുംമ്പുകളുടെ ഓട്ടത്തിന്റെ രഹസ്യം. അവറ്റകള്‍ക്ക് മഴയുടെ വരവിനെ പറ്റി മുന്‍കൂട്ടി അറിയാനുള്ള കഴിവുണ്ട് പോലും, ആവോ ആര്‍ക്കറിയാം. എന്തായാലും ഇത്തവണത്തെ അവധി മഴയില്‍ ഒലിച്ചു പോകുന്ന ലക്ഷണമാണ് കാണുന്നത്. വര്‍ഷംഅഞ്ചു കഴിയുന്നു നാട്ടില്‍ നിന്ന് പോയിട്ട് , ഇപ്പോഴാണ്‌ ഒരു അവധി തരമായത്. പലരേയും കാണാനുണ്ട്, പല കാര്യങ്ങളും ചെയ്തു തീര്‍ക്കനുമുണ്ട്, പക്ഷെ ഈ മഴ.....എന്താ ചെയ്ക. പഴയ കിടപ്പ് മുറിയില്‍ ചില പുസ്തകങ്ങള്‍ ഉണ്ടാവും, തല്ക്കാലം സമയംപോവാന്‍ അത് മതി. വീട് പുതുക്കി പണിഞ്ഞത് കൊണ്ട് അവധിക്കുവന്നിട്ട് അങ്ങോട്ട്‌ പോകേണ്ടിവന്നില്ല . എന്തായാലും ഒന്ന് പോയി നോക്കുക തന്നെ. മുറിക്കു വലിയ മാറ്റമൊന്നുമില്ല, എല്ലാം വിട്ടിട്ടുപോയ പോലെതന്നെ ഉണ്ട് , പക്ഷെ ആകെ പൊടിയും മാറാലയും പിടിച്ചിരിക്കുന്നു. ഭാഗ്യത്തിനു പുസ്തകങ്ങള്‍ എല്ലാംറാക്കില്‍ തന്നെ ഇരിപ്പുണ്ട് . മെല്ലെ ഓരോന്നായി എടുത്ത് തലക്കെട്ടുകള്‍ നോക്കി മാറ്റിവെയ്ക്കുമ്പോഴാണ് ഒരു പുസ്തകത്തില്‍ ശ്രദ്ധ പതിഞ്ഞത്. "ധൃതരാഷ്ട്രാലിംഗനം", ആ തലക്കെട്ട്‌.........മനസ്സില്‍ ഓര്‍മ്മകളുടെ ഒരു നനുത്ത മഴ..... പതിയെ മേശയുടെ വലിപ്പു തുറന്നു....... അതെ, അത്... അവിടെതന്നെ ഉണ്ട്..... ഒരു ചെപ്പ് ..... ഒരു സിന്ദൂരചെപ്പ് ..... അതിനുള്ളില്‍.......
"എന്ത് മഴയാ അല്ലെ ഏട്ടാ ........." നിഷ്കളങ്കമായ ചോദ്യവുമായി ചിരിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടി.... മേശപ്പുറത്തിരിക്കുന്ന ചെറുപ്പക്കാരന്‍ ...... എല്ലാം ഒരു തിരശ്ശീലയിലെന്നപോലെ മനസ്സില്‍ തെളിയുന്നു. "എന്റെ കയ്യില്‍ ഒരൂട്ടം ഉണ്ടല്ലോ, കാണണോ?" അവള്‍ ചോദിച്ചു. "കണ്ടു കളയാം" കൃത്രിമമായി ഉണ്ടാക്കിയ താല്പര്യകുറവോടെ അവന്‍ പറഞ്ഞു. മുന്നോട്ടു നീട്ടിയ കയ്യില്‍ ഒരു സിന്ദൂരചെപ്പ്...... അവള്‍ അത് മെല്ലെ തുറന്നു, കുറെ മഞ്ചാടി മണികള്‍, പിന്നെ ഒന്നു രണ്ടു മയിപ്പീലി തുണ്ടുകളും...... "എന്റെ നിധിയാ, എങ്ങിനെ ഉണ്ട്....."അവള്‍ ചോദിച്ചു. അവനു ചിരിയാണ് വന്നത്. നിധിയാണ്‌ പോലും, പത്തു പതിനാറു വയസ്സായി ഇതുവരെ കുട്ടിക്കളി മാറിയിട്ടില്ല. പക്ഷെ അവളുടെ മുഖത്തെ ഗൗരവം കണ്ടപ്പോള്‍ അവന്‍ ചിരി മെല്ലെ അടക്കി. "അല്ലാ ഏട്ടന്‍ വായിക്കുകയായിരുന്നോ" മടക്കി വെച്ചിരുന്ന പുസ്തകമെടുത്തുനോക്കി അവള്‍ ചോദിച്ചു. "ധൃതരാഷ്ട്രാലിംനം, കൊള്ളാമല്ലോ ഏട്ടാ, ഈ കഥ എനിക്കൊന്നു പറഞ്ഞു തരൂ ....." അവനു ദേഷ്യമാണ് വന്നത്. "നിനക്കിതെടുത്തു വായിച്ചു കൂടെ..." പ്രകടമായ ദേഷ്യത്തോടെ അവന്‍ ചോദിച്ചു. പക്ഷെ അവള്‍... അവള്‍ വിടാനുള്ള ഭാവമില്ല .....നിര്‍ബന്ധം തുടരുകയാണ്...... ഒടുവില്‍ അവനു സമ്മതിക്കേണ്ടിവന്നു, പിന്നെ കഥ പറഞ്ഞു തുടങ്ങി....കഥയുടെ അവസാനം.....
"ധൃതരാഷ്ട്രരുടെ മുന്നിലേക്ക്‌ നീക്കിവെച്ച ഭീമന്റെ ഇരുമ്പ് പ്രതിമയെ ........ " അപ്പോഴാണ് അവനു ഒരു കുസൃതി തോന്നിയത്......" ധൃതരാഷ്ട്രര്‍ ഇങ്ങിനെ.... ഇങ്ങിനെ കെട്ടിപ്പിടിച്ചു....ഭീമനെ...ഭീമനെ കൊല്ലുകയായിരുന്നു ഉദ്ദേശം." എന്ത് മണമാണ് ഇവളുടെ മുടിക്ക്....എന്താ ഇവള്‍ ഒന്നും മിണ്ടാത്തത്......മെരുക്കമുള്ള ഒരു ആട്ടിന്‍കുട്ടിയെപ്പോലെ കരവലയത്തില്‍ ഒതുങ്ങി നില്‍ക്കുന്ന അവള്‍....പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴ...ഇത്ര അടുത്ത് ആദ്യമായി ഒരു സ്ത്രീ ശരീരം.....പിന്നെ....

മേശപ്പുറത്തു മറന്നു വെച്ച് പോയ ഒരു സിന്ദൂര ചെപ്പ് ......അവളുടെ നിധി....അറിയാതെയോ...അതോ....

"മോനെ ഇതാരാ വന്നിരിക്കുന്നെതെന്നു നോക്കിയേ..." അമ്മയുടെ ഉച്ചത്തില്‍ ഉള്ള വിളി തിരികെ വര്‍ത്തമാനകാലത്തിലേക്കെത്തിച്ചു. ഉമ്മറത്തേക്ക് നടക്കുമ്പോള്‍ ആ ചെപ്പ് കൂടി കൈയിലെടുത്തു.....
ഒന്നിനുമല്ല....വെറുതേ!

--------------------------------------------------

Monday, October 10, 2011

യാത്ര

മഴ കനത്തു വരുന്നുണ്ടല്ലോ, ഞാന്‍ വൈപ്പറിന്റെ സ്പീഡ് അടുത്ത ലെവലിലേക്ക് മാറ്റി. കാര്യമില്ല മഴയത്ത് വണ്ടി ഓടിക്കുന്ന കാര്യം കഷ്ടമാണ് . പക്ഷെ പോവാതെ വയ്യല്ലോ , രാത്രി തന്നെ വീട്ടിലെത്തേണ്ട കാര്യമുണ്ട് എന്താ ചെയ്ക . സ്ട്രീറ്റ് ലൈറ്റ് കള്‍ കത്തുന്നുമില്ല , വല്ല മരവും ലൈനിന് മുകളിലേക്ക് വീണിട്ടുണ്ടാവും , അമ്മാതിരി മഴ അല്ലെ പെയ്യുന്നത് . വഴി കാണാന്‍ പലപ്പോഴും ഹെഡ് ലൈറ്റ് ന്റെ വെളിച്ചം പോരാതെ വരുന്നു. ഇടക്കിടക്കുള്ള മിന്നല്‍ സഹായമായിതോന്നിയത് ജീവിതത്തില്‍ ഇത് ആദ്യമായിട്ടാണ് . മിന്നലിന്റെ വെളിച്ചത്തിലാണ് കണ്ടത്, ഒരു വൃദ്ധന്‍, ആകെ നനഞൊ ലിച്ചിട്ടുണ്ട്‌ . കണ്ടപ്പോള്‍ കഷ്ടം തോന്നി, മെല്ലെ വഴിഅരുകിലേക്ക് കാര്‍ ഒതുക്കി, ഏകദേശം വൃദ്ധന്റെ മുന്നിലായി നിര്‍ത്തി. അയാള്‍ ആരെയോ പ്രതീക്ഷിച്ചു നില്‍ക്കുന്നതു പോലെ തോന്നി. കാര്‍ അടുത്ത് വന്നു നിന്നിട്ടും ശ്രദ്ധിച്ച മട്ടില്ല . വഴിയുടെ അങ്ങേ അറ്റത്തേക്കാണ് ശ്രദ്ധ മുഴുവനും. ഇനി ബസ്‌ കാത്ത് നില്‍ക്കുകയവുമോ? ടൌണിലേക്കുള്ള ലാസ്റ്റ് ബസ്‌ ഏകദേശം ഒരു ഇരുപതു മിനിട്ട് മുന്‍പാണ്‌ എന്റെ കാറിനെ ഓവര്‍ ടേക്ക് ചെയ്തു പോയത്. ഞാന്‍ അപ്പോഴാണ് അയാളെ ശ്രദ്ധിച്ചത്, പ്രതാപകാലത്ത് നല്ല ആരോഗ്യവനയിരുന്നിരിക്കണം, മുടിയും താടിയും അപ്പാടെ നരച്ചിട്ടും നല്ല ബലിഷ്ടമായ ദേഹം. ഞാന്‍ മെല്ലെ കാറിന്റെ വാതില്‍ തുറന്നു ചോദിച്ചു, "അമ്മാവാ ആരെയാ കാത്ത് നില്‍ക്കുന്നത് , അതും കൊടും മഴയത്ത് , ഇനി സമയത്ത് വഴി ബസ്‌ ഒന്നും ഇല്ല, ടൌണിലേക്കാണെന്‍കില്‍ ഞാന്‍ വിടാം. പക്ഷെ അയാളുടെ മറുപടി എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി . " നീ വരും എന്നെനിക്കറിയാം പക്ഷെ എനിക്ക് കേറേണ്ട വണ്ടി ഇതല്ല, എന്റെ വണ്ടി ഇപ്പോള്‍ വരും, പക്ഷെ നീ വിഷമിക്കേണ്ട നിന്റെ വണ്ടിയിലുള്ള യാത്ര ഇനി ഒരിക്കലാവാം.ദൂരെ നിന്നും അടുത്തുവരുന്ന ഹെഡ് ലൈറ്റ്ഇന്റെ വെളിച്ചം കണ്ടപ്പോള്‍ അയാള്‍ ഉത്സാഹഭരിതനവുന്നതുപോലെ തോന്നി. വേഗത്തില്‍ വന്ന കാറിനു മുന്നിലേക്ക്‌ അയാള്‍ എടുത്തു ചാടി കൈവീശി , കാര്‍ അയാളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ നിന്നു, ഉയര്‍ത്തി വെച്ച ഗ്ലാസില്‍ ഇടിച്ചു കൊണ്ട് അയാള്‍ യാത്രക്കാരനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, തീര്‍ച്ചയായും അയാള്‍ കാറിലെ യാത്രക്കാരനോട് ലിഫ്റ്റ്‌ ചോദിക്കുകയയിരിക്കും. ഭ്രാന്തനാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ ലിഫ്റ്റ്‌ കൊടുക്കാന്‍ തയ്യാറായ എന്നെ വിട്ടിട്ടു കാറിനെ എന്തിനാ തടയുന്നത്. മടിച്ചു മടിച്ചാണെങ്കിലും വാതില്‍ തുറന്നു കൊടുത്ത യാത്രക്കാരനെ ഒരു മിന്നലില്‍ ഞാന്‍ കണ്ടു. സുമുഖനായ ഒരു ചെറുപ്പക്കാരന്‍, ഏറിയാല്‍ ഒരു മുപ്പതു വയസ്സുണ്ടാവും, എന്നെക്കാളും ഇരുപതു വയസ്സിനെങ്കിലും ചെറുപ്പം, ഇനിയും ജീവിതം ഒരുപാടു ബാക്കി, ഭാഗ്യവാന്‍. അപ്പോഴേക്കും അവര്‍ കാര്‍ വിട്ടു പോയിരുന്നു. ഞാന്‍ മെല്ലെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടെടുത്തു . രണ്ടു വളവു കഴിഞ്ഞില്ല ഒരു മരത്തില്‍ ഇടിച്ചു തകര്‍ന്നു കിടക്കുന്ന ചെറുപ്പക്കാരന്റെ കാര്‍. ഞാന്‍ കാര്‍ നിര്‍ത്തി ഓടിച്ചെന്നു, രക്തത്തില്‍ കുളിച്ചു കിടക്കുന്ന ചെറുപ്പക്കാരന്‍, പക്ഷെ വൃദ്ധന്‍ , അയാളെവിടെ? വീണ്ടും ഒരു മിന്നല്‍... വെളിച്ചത്തില്‍....... വഴിയുടെ മറു വശത്ത് ചരിച്ചു കൊണ്ട് കൈവീശി ആരെയോ യാത്രയാക്കുന്ന വൃദ്ധന്‍......അപ്പോഴേക്കും മഴ തുള്ളിയിട്ടു തുടങ്ങിയിരുന്നു...പിന്നെ..... എന്റെ ചെവിയില്‍ അയാളുടെ വാക്കുകള്‍..... നിന്റെ വണ്ടിയിലുള്ള യാത്ര ഇനി ഒരിക്കലാകാം!
--------------------------------------